സൈനിക സ്കൂളിൽ നിന്ന് ചാടിപ്പോയ 13കാരനെ അഞ്ചുദിവസമായിട്ടും കണ്ടെത്താനായില്ല

കോഴിക്കോട്: വേദവ്യാസ സൈനിക സ്കൂളിൽ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തിൽ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് സ്റ്റേഷന്‍ നാലാം നമ്പര്‍ പ്ലാറ്റ് ഫോമിലെയും വിശ്രമ കേന്ദ്രത്തിലെയും ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. 24 -ാം തിയ്യതി രാവിലെ11.15 നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിസാഹസികമായാണ് ബീഹാർ സ്വദേശിയായ13 കാരൻ സൻസ്കാർ കുമാർ ചാടിപ്പോയത്.
കുട്ടിയെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല. കുട്ടി കേരളം വിട്ടു എന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പുണെ, ജാർഖണ്ട് എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. മൊബൈൽ ഫോൺ കയ്യിൽ ഇല്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് നടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ധൻബാദ്, പൂനെ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.